തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന മോട്ടോർ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം പ്രതിസന്ധിയിൽ. 2.84 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാൽ തപാൽ വകുപ്പ് വിതരണം നിർത്തിയിരിക്കുകയാണ്.
കുടിശ്ശിക നൽകിയിട്ട് വിതരണം ചെയ്താൽ മതിയെന്നാണ് തപാൽ വകുപ്പിന്റെ തീരുമാനം. ഇതിനെ തുടർന്ന്, ആർ സി ബുക്കും ലൈസൻസും സ്വന്തം വിലാസത്തിൽ ലഭിക്കുന്നതിനായി പണം മുൻകൂട്ടി അയച്ച നിരവധി പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ധനവകുപ്പിനോട് മോട്ടോർ വാഹനവകുപ്പ് പണം ആവശ്യപ്പെടുമ്പോൾ സാമ്പത്തിക പ്രതിസന്ധിയെന്നാണ് പറയുന്നത്.
ബുധനാഴ്ച മുതലാണ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും സ്പീഡ് പോസ്റ്റ് വഴിയുളള വിതരണം തപാൽ വകുപ്പ് തടഞ്ഞുവച്ചിരിക്കുന്നത്. ബുധനാഴ്ച മാത്രം 15,000 എണ്ണം വിതരണത്തിനെത്തിയെന്ന് തപാൽ വകുപ്പ് അധികൃതർ പറഞ്ഞു. ജൂലായ് മുതൽ സെപ്തംബർ വരെ വിതരണം ചെയ്തതിന്റെ പണമാണ് നൽകാനുള്ളത്.
ഏപ്രിലിലായിരുന്നു ലൈസൻസ് പ്രിന്റിംഗ് കൊച്ചിയിലേക്കു മാറ്റിയത്. കഴിഞ്ഞ മാസം 1.38 ലക്ഷം ആർ സിയും 2.27 ലക്ഷം ലൈസൻസും അച്ചടിച്ചിരുന്നു. ഇതിനു സാങ്കേതികസഹായം നൽകുന്ന പാലക്കാട് ഐ ടിഐക്കും ലക്ഷങ്ങളാണ് നൽകാനുള്ളത്.