ബ്രിട്ടണിൽ ആഗോള എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ടെസ്ലല സിഇഒ ഇലോൺമസ്‌കും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ വാർത്തകൾ വളരെ പെട്ടന്നാണ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. ഇലോൺ മസ്‌കിന്റെ മകന്റെ പേരിലുള്ള ഭാരതീയ നാമത്തെ കുറിച്ചുള്ള വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ തന്നെയാണ് എക്‌സിലൂടെ വെളിപ്പെടുത്തിയത്. ഉച്ചക്കോടിയിൽ പങ്കെടുത്ത ശേഷം തിരിച്ച് ഭാരതത്തിലേക്കുള്ള മടങ്ങി വരവിൽ വിസ്താര വിമാനത്തിൽ മന്ത്രി കണ്ട കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിന്റെ ക്യാബിനിൽ ബോട്ടിലുകളും ഭക്ഷണാവശിഷ്ടങ്ങളും ചിന്നിച്ചിതറി കിടക്കുന്നതിന്റെ ചിത്രങ്ങളാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചിരിക്കുന്നത്.
” വിമാനം 787 നല്ല രീതിയിൽ വൃത്തിയാക്കിയിരിക്കുന്നു. പക്ഷേ വിമാനത്തിലെ ക്യാബിനിൽ കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ബോട്ടിലുകളും ഇന്ത്യയിലേക്കുള്ള യാത്രികരെ സ്വീകരിക്കുന്നതിനോ മറ്റ് ആഗോള കമ്പനികളുമായി മത്സരിക്കുന്നതിനോ മികച്ച മാർഗമല്ല”- രാജീവ് ചന്ദ്രശേഖർ കുറിച്ചു.
അതേസമയം മന്ത്രിയുടെ കുറിപ്പിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് എയർലൈൻസ് അധികൃതരും രംഗത്തെത്തി. മന്ത്രി നേരിട്ട ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു.