ന്യൂഡൽഹി: ഡീപ്പ് ഫേക്കുകൾക്കെതിരെ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഡീപ്പ് ഫേക്കുകൾക്ക് തടയിടാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണെന്നും പരാതി കിട്ടുന്ന പക്ഷം 36 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യണമെന്നും കേന്ദ്ര മന്ത്രി രജീവ് ചന്ദ്രശേഖർ പ്രസ്താവനിയിലൂടെ അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ ഇരയാകുന്നവർക്ക് നിയമനടപടിയിലൂടെ നേരിടാൻ അവകാശമുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
തെറ്റായ വിവരങ്ങളും ഡീപ്പ് ഫേക്കുകളും ഉയർത്തുന്ന ഭീഷണികൾ കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം ആറ് മാസത്തിനിടെ രണ്ട് തവണ സാമൂഹിക മാദ്ധ്യമങ്ങൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഡീപ്പ് ഫേക്കുകളുടെ വ്യാപനത്തിനെതിരെ നടപടികൾ കൈക്കൊള്ളണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡീപ്പ് ഫേക്കുകളുടെ വ്യാപനം സ്ത്രീകൾക്കും കുട്ടികൾക്കും ഭീഷണിയാകുന്നതാണ്.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമം 2021 പ്രകാരം ഏതെങ്കിലും ഉപയോക്താവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കു നിയമപരമായ ബാധ്യതയുണ്ട്. ഒരു ഉപയോക്താവിൽ നിന്നോ ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നോ റിപ്പോർട്ട് ലഭിച്ചാൽ 36 മണിക്കൂറിനുള്ളിൽ അത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ അവർ നിർബന്ധമായും ബാധ്യസ്ഥരാണ്.
പ്ലാറ്റ് ഫോമുകൾ ഇതിൽ പരാജയപ്പെടുന്ന പക്ഷം ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (ഐപിസി) റൂൾ 7 വ്യവസ്ഥകൾ പ്രകാരം കോടതി നടപടികളിലേക്ക് നീങ്ങാൻ ഇരയ്ക്ക് അവകാശമുണ്ട്. ഡീപ്പ്ഫേക്കുകളിൽ ഇരയാക്കപ്പെടുന്നവർ എത്രയും വേഗം തങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ടുകൾ (എഫ്ഐആർ) ഫയൽ ചെയ്യണമെന്നും ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമങ്ങൾ, 2021 പ്രകാരം നൽകിയിരിക്കുന്ന പരിഹാരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.