തിരുവനന്തപുരം: കാട്ടാക്കട കണ്ടല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗനെതിരായ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. എൻഫോഴ്സ്മെന്റിൽ നിന്നുള്ള അഞ്ചംഗ സംഘമെത്തിയാണ് പരിശോധന നടത്തുന്നത്. നാല് വാഹനങ്ങളിലായാണ് എൻഫോഴ്സ്മെന്റ് സംഘം എത്തിയത്. ബാങ്കിലെ ഇടതു ഭരണസമിതി നടത്തിയ സഹകരണ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇഡി പരിശോധന. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.
രാവിലെ ആറ് മണിയോടെയാണ് ഇഡി സംഘം കണ്ടലയിൽ പരിശോധനയ്‌ക്കായി എത്തിയത്. സുരക്ഷാസേനയുടെ സാന്നിധ്യത്തിലാണ് പരിശോധന. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, മോഹന ചന്ദ്രൻ, കളക്ഷൻ ഏജന്റ് അനി എന്നിവരുടെ വീടുകളിലും ഇഡി പരിശോധിക്കുന്നുണ്ട്. ഭാസുരാംഗന്റെ വാടക വീട്ടിൽ എത്തിയിരുന്നെങ്കിലും വീട് പൂട്ടിയ നിലയിലായതിനാൽ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ പൂജപ്പുരയിലുള്ള ഭാസുരാംഗന്റെ മകന്റെ റെസ്റ്റോറന്റിൽ ഇഡി റെയ്ഡ് നടത്തി.
നേരത്തെ ബാങ്കിലെ വായ്പാ ഇടപാടുകൾ സംബന്ധിച്ചും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടും സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ടാഴ്ച മുമ്പ് റിപ്പോർട്ട് ഇഡിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡിലേക്ക് കടന്നിരിക്കുന്നത്.