എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കുമെന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവും നൈറ്റ് മാർച്ചും സംഘടിപ്പിച്ച് പ്രോഗ്രസ്സിവ് ടെക്കികൾ. രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ തൃക്കാക്കര നഗരസഭയും പോലീസും എക്‌സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേക്ക് എത്തിയത്.
‘ഒരുപാടുപേർ രാത്രിയും പകലുമായി ജോലി ചെയ്യുന്ന കേരളത്തിലെ ഐടി മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി ഇൻഫോപാർക്ക്. പകലും രാത്രിയിലുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് രാത്രിയിൽ പ്രവർത്തിക്കുന്ന ഈ ഹോട്ടലുകളെയാണ്. രാത്രിയിൽ ഹോട്ടലുകൾക്ക് പ്രവർത്തിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ ഐടി മേഖലയുടെ സുഗമമായ പ്രവർത്തനത്തെയാണ് തടസപ്പെടുത്തുന്നത്.’- പ്രോഗ്രസ്സിവ് ടെക്കികൾ പറഞ്ഞു.
അതേസമയം തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. നിലവിലുള്ള ഹൈക്കോടതി വിധിയ്‌ക്ക് എതിരാണ് തൃക്കാക്കര നഗരസഭയുടെ ഈ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത ആറുമാസത്തേക്കാണ് കടകൾ അടച്ചിടുന്നത്. രാത്രി 11 മുതൽ പുലർച്ചെ നാല് വരെ കടകൾ അടച്ചിടും.