ന്യൂഡൽഹി: ഇസ്രായേൽ സൈനിക സേനയുടെ ശക്തിയായ ഹെർമിസ് 900 UAV ഡ്രോണുകൾ ഇന്ത്യൻ ആകാശത്തും പറക്കാനൊരുങ്ങുന്നു. അദാനി ഡിഫൻസ് കമ്പനിയാണ് ഡ്രോൺ ഇന്ത്യയിൽ നിർമ്മിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇതിന്റെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇന്ത്യൻ സൈന്യത്തിനാണ് ആദ്യം ഈ ഡ്രോണുകൾ ലഭിക്കുക.
നിലവിൽ ഇസ്രയേലിന്റെ എൽബിറ്റ് എന്ന കമ്പനിയാണ് ഹെർമിസ് 900 ഡ്രോണുകൾ നിർമ്മിക്കുന്നത്. 35 രാജ്യങ്ങളിൽ ഇപ്പോൾ ഈ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണത്തിനും ചാര പ്രവൃത്തിക്കുമാണ് ഇത്തരത്തിലുള്ള ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നത്. സിഗ്നലുകൾ തടസ്സപ്പെടുത്തികൊണ്ട് ചാര പ്രവൃത്തി നടത്താൻ കഴിയുമെന്നതാണ് ഈ ഡ്രോണുകളുടെ പ്രത്യേകത. കൂടാതെ ആക്രമണങ്ങൾ നടത്താനും ഹെർമിസ് ഡ്രോണുകൾ ഉപയോഗിക്കാം.
30 മണിക്കൂർ മുതൽ 36 മണിക്കൂർ വരെ തുടർച്ചയായി ഡ്രോണിന് പറക്കാൻ കഴിയും. രണ്ട് പേർക്ക് കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാൻ കഴിയുന്ന ഈ ഡ്രോൺ മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ ആണ്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയുള്ള ഡ്രോണിന് പരമാവധി 30000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയും. ഡ്രോണിന്റെ ഭാരം 970 കിലോയോളമാണ്. ഏകദേശം 27.3 അടിയാണ് ഇതിന്റെ നീളം. കൂടാതെ 49 അടിയാണ് ചിറകുകളുടെ നീളം. 450 കിലോ ഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ഇതിനാവും.
ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജിൽ 2014 ജൂലൈയിലാണ് ആദ്യമായി ഇസ്രായേൽ ഈ ഡ്രോൺ ഉപയോഗിക്കുന്നത്. 2015- ഓടെ ഇത് ഇസ്രായേൽ സൈന്യത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ആശയവിനിമയം, ഇലക്ട്രോണിക് ഇന്റലിജൻസ്, ഇലക്ട്രോണിക് യുദ്ധം, ഏത് കാലാവസ്ഥയിലും ശത്രുവിനെ നിരീക്ഷിക്കുക, ചാരപ്രവർത്തനം എന്നിവയാണ് ഡ്രോണിന്റെ ഉപയോഗങ്ങൾ. കൂടാതെ വിദേശ സന്ദേശങ്ങളുടെ സിഗ്നലുകൾ കണ്ടെത്തി അവയെ ഡീകോഡ് ചെയ്യാനും ഇത് സഹായിക്കും.