തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്ത് ഇഡി. നാല് ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുന്നത്. ഒരു കോടി നിക്ഷേപിച്ചവരുടെ വിവരങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുന്നത്. രജിസ്റ്ററിൽ തിരിമറി നടന്നതായാണ് സംശയം.
ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ തുടരുന്നതിനാൽ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ഭാസുരാംഗന്റെ മകൻ അഖിൽജിത്തിനെയുമാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. അഖിൽജിത്തിന്റെ ആഡംബര കാറിന്റെ രേഖകളും ഇഡി പരിശോധിച്ചു. കൂടാതെ ഇയാളുടെ ബാങ്കിലെ ലോക്കറും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസവും ഇഡി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ നടത്തിയിരുന്നു. . ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇയാളുടെ പൂജപ്പുരയിലെ വസതിയിൽ നിന്നും ഇന്നലെ രേഖകളും മറ്റും കണ്ടെത്തി. രാത്രി വൈകിയും ബാങ്കിലെ പരിശോധന തുടർന്നു. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടന്നത്. 30 വർഷത്തോളം സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.