കാൽപന്താരവത്തിന്റെ കലാശപ്പോരിന് ഫിഫ പ്രസിഡന്റ് ഇന്ത്യയിലെത്തും. സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിനാണ് മുഖ്യാതിഥിയായി ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫെന്റിനോ എത്തുന്നത്. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേയാണ് ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. അരുണാചൽ പ്രദേശ് വേദിയാകുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്് ഇത്തവണ ‘ഫിഫ സന്തോഷ് ട്രോഫി’ എന്ന പേരിലാകും സംഘടിപ്പിക്കുക. ഫിഫയുമായി ചർച്ച നടത്തിയതിന് ശേഷമാണ് പേരിലെ ഈ മാറ്റമെന്നും ചൗബേ വ്യക്തമാക്കി.
മാർച്ചിൽ ഇന്ത്യ സന്ദർശിക്കാനെത്തുന്ന ഫിഫ പ്രസിഡന്റിന്റെ സൗകര്യാർത്ഥം മാർച്ച് ഒമ്പതിനോ, പത്തിനോ ആയിരിക്കും സന്തോഷ് ട്രോഫി ഫൈനൽ സംഘടിപ്പിക്കുകയെന്നും ചൗബേ കൂട്ടിച്ചേർത്തു. കൂടാതെ ഈ മാസം അവസാനം ഫിഫയുടെ ആഗോള ഫുട്ബോൾ ഡെവലപ്മെന്റ് തലവനും വിഖ്യാത പരിശീലകനുമായ ആഴ്സൻ വെംഗറും ഇന്ത്യയിലെത്തുന്നുണ്ട്.ഇന്ത്യയിൽ ഫിഫ അക്കാദമി ആരംഭിക്കുന്നതിനുളള ചർച്ചകൾ വെംഗറുമായി നടത്തുമെന്നും ഇന്ത്യയിൽ അഞ്ചു മേഖലകളിലായി അഞ്ച് അക്കാദമികൾ ആരംഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യവും ആഗ്രഹവുമെന്നും ചാൗബേ കൂട്ടിച്ചേർത്തു.