ലക്നൗ: ഉത്സവ സീസൺ പ്രമാണിച്ച് ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ( യുപിആർടിസി) തൊഴിലാളികൾക്ക് പ്രത്യേക ഇൻസെന്റീവ് തുക അനുവദിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ദീപാവലി, ഛാത്ത് ഉത്സവങ്ങൾ കണക്കിലെടുത്ത് നവംബർ 10 നും നവംബർ 20 നും ഇടയിൽ സംസ്ഥാനത്ത് കൂടുതൽ ബസുകൾ ഓടിക്കാനും ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. ഈ കാലയളവിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് സർക്കാർ ഇൻസെന്റീവ് തുക പ്രഖ്യാപിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.
ഉത്സവ സീസണിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അധിക വേതനമായി 3500 മുതൽ 10,000 വരെയാണ് ലഭിക്കുക. ദീപാവലി, ഭയ്യാ ദൂജ്, ഛത്ത് തുടങ്ങിയ ഉത്സവ ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഡ്രൈവർമാർ, കണ്ടക്ടർമാർ, ഓഫീസർമാർ, ഡെപ്യൂട്ടി ഓഫീസർമാർ എന്നിവർ അവധിയെടുക്കാതെ സേവനത്തിന് തയ്യാറാകണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.
ദിപാവലിയും അനുബന്ധ ഉത്സവങ്ങളും അതിവിപുലമായാണ് യുപിയിൽ ആഘോഷിക്കുന്നത്. ഈ സമയത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നുമുള്ള ആളുകൾ വീടുകളിലേക്ക് പോകുകയും അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്യുന്നു. അതിനാൽ ബസുകളിലും ട്രെയിനുകളിലും ക്രമാതീതമായ തിരക്ക് അനുഭവപ്പെടും. ഇതിന് പരിഹാരമായാണ് സംസ്ഥാനസർക്കാർ കൂടുതൽ സർവീസ് ഏർപ്പെടുത്തിയത്, ഒപ്പം ജീവനക്കാരുടെ മുഴുവൻ സമയ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.