ന്യൂഡൽഹി: പതിനഞ്ച് വയസുള്ള മകനെ കൊന്നയാളെ 8 വർഷങ്ങൾക്കു ശേഷം കണ്ടെത്തി പിതാവ്. വസീറാബാദ് സ്വദേശിയായ ജിതേന്ദർ ചൗധരിയാണ് മകന്റെ കൊലയാളിയെ നിയമത്തിന് മുന്നിലെത്തിച്ചത്. 2015ലാണ് ഗുരുഗ്രാമിലെ റെയിൽവേ വിഹാറിന് സമീപമുള്ള സെക്ടർ 57 ൽ വച്ചാണ് 15 കാരനായ അമിത് ചൗധരി അമിത വേഗത്തിലെത്തിയ കാറിടിച്ച് മരിച്ചത്. നീണ്ട എട്ടു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കാറുടമ ഗ്യാൻ ചന്ദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇയാൾ ഉടൻ അറസ്റ്റിലാകുമെന്ന പ്രതീക്ഷയിലാണ് ഈ പിതാവ്.
2015 ജൂണിൽ വീട്ടിലേക്ക് വരുംവഴിയാണ് അമിത് ചൗധരിയെ കാർ ഇടിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അമിത് മരിച്ചിരുന്നു. അന്നുതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. മകന്റെ മരണം സൃഷ്ടിച്ച് ആഘാതത്തിനിടയിലും കൊലയാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പിതാവ് ആരംഭിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് അമിതിനെ ഇടിച്ചെന്ന് കരുതുന്ന കാറിന്റെ സൈഡ് മിററും ലോഹ കഷ്ണവും ജിതേന്ദർ കണ്ടെടുത്തു. തുടർന്ന് ഇദ്ദേഹം പ്രദേശത്തെ കാർ വർക്ക്ഷോപ്പുകളും സർവീസ് സെന്ററുകളും കയറിയിറങ്ങി ഏതെങ്കിലും കാർ ഇവ മാറ്റി സ്ഥാപിക്കാനെത്തിയോ എന്ന് അന്വേഷിച്ചു. സൈഡ് മിറർ സ്വിഫ്റ്റിന്റേതെന്ന് ഒരു മെക്കാനിക് തിരിച്ചറിഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ അറിയാൻ ജിതേന്ദർ മാരുതി കമ്പനിയെ സമീപിച്ചു. മാസങ്ങൾക്ക് ശേഷം സൈഡ് മിററിൽ രേഖപ്പെടുത്തിയിരുന്ന ബാച്ച് നമ്പറിന്റെ സഹായത്തോടെ കാറിന്റെ രജിസ്ട്രേഷൻ നമ്പറും ഉടമയും ആരെന്ന് ജിതേന്ദർ കണ്ടെത്തി.
കാറിന്റെ ഭാഗങ്ങളും രജിസ്ട്രേഷൻ നമ്പറും അപകടം നടന്ന വർഷം അവസാനം അദ്ദേഹം പൊലീസിന് നൽകിയെങ്കിലും കേസ് മുന്നോട്ടു പോയില്ല. പിന്നീട് ജിതേന്ദറിന്റെ ദിനങ്ങൾ നിയമപോരാട്ടത്തിന്റേതായിരുന്നു. 2016 ജൂണിൽ പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും കാട്ടി ജിതേന്ദർ കോടതിയെ സമീപിച്ചു. എന്നാൽ കുറ്റവാളിയെ കണ്ടെത്താനാകാത്തതു കൊണ്ട് കേസ് അവസാനിപ്പിച്ചെന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് സ്വീകരിച്ച കോടതി ജിതേന്ദറിന്റെ ഹർജി തള്ളി.എന്നാൽ തോറ്റ് പിൻമാറാൻ ജിതേന്ദർ തയ്യാറായിരുന്നില്ല. നീണ്ട നിയമനടപടികൾക്കൊടുവിൽ 2023 നവംബറിൽ കാറുടമ ഗ്യാൻ ചന്ദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടുമുണ്ട്