ശ്രീനഗര്‍: കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ദോഡ ജില്ലയിലാണ് സംഭവം. കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. ബത്തോട്ട് – കിഷ്ത്വാര്‍ ദേശീയപാതയില്‍ അസര്‍ പ്രദേശത്തുവച്ച് 300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
പരിക്കേറ്റവരെ കിഷ്ത്വാറിലേയും ദോഡയിലേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അപകടത്തില്‍ അനുശോചിച്ചു.