പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിയ്‌ക്കെതിരെയാണ് മധുവിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നത്. നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.
ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഹുസൈന്റെ മർദ്ദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്നും സഹോദരി സരസു പറഞ്ഞു. മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുമ്പോൾ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷമരവിപ്പിച്ചത്.
നവംബർ 15-നാണ് മധുവധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതി വിധിയ്‌ക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. ഒരു ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥയിലും പാലക്കാട് റവന്യൂ ജില്ലാ പരിധിയിൽ പ്രവേശിക്കരുത് എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലുമാണ് ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചത്.