വീഡിയോയുടെ ഉള്ളടക്കങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ക്രിയേറ്റർമാർ ഇത് വെളിപ്പെടുത്തണമെന്ന് വ്യക്തമാക്കി യൂട്യൂബ്. ഒർജിനലിനെ വെല്ലുന്ന തരത്തിലുള്ള എഐ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബിന്റെ നീക്കം. വീഡിയോയുടെ ഉള്ളടക്കത്തിൽ എഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് അറിയിച്ചു.
ഇത്തരത്തിൽ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം കണ്ടെത്തുകയാണ് എങ്കിൽ വീഡിയോ നീക്കം ചെയ്യുകയും യൂട്യൂബ് പാർട്ണർഷിപ്പ് പ്രോഗ്രാമിൽ നിന്നും ക്രിയേറ്റേഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്യുമെന്ന് യൂട്യൂബ് ചൂണ്ടിക്കാട്ടി. യൂട്യൂബിൽ കാഴ്ചക്കാരുടെയും ക്രിയേറ്റർമാരുടെയും അനുഭവം മികച്ചതാക്കാൻ എഐ സാങ്കേതിക വിദ്യയ്‌ക്കാകും. എന്നാൽ കബളിപ്പിക്കപ്പെടുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് പുതിയ നീക്കം.
അടുത്ത വർഷം മുതലാകും പുതിയ നിയമം പ്രാബല്യത്തിൽ എത്തുന്നത്. എഐ നിർമ്മിത വീഡിയോ ആണോ എന്ന് വ്യക്തമാക്കുന്നതിനായി പുതിയ ഓപ്ഷനുകൾ വൈകാതെ അവതരിപ്പിച്ചേക്കും.