തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ നേതാവ് ഭാസുരാംഗനെയും മകൻ അഖിലിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറോളം ഇരുവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇഡി അറിയിച്ചു.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗന്റെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് നിക്ഷേപങ്ങൾ, വായ്പകൾ അനുവദിക്കുന്നതിലെ ഇടപെടലുകൾ എന്നിവ മുൻ നിർത്തിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഭാസുരാംഗൻ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.