തൃശൂർ: കൊടുങ്ങല്ലൂർ അയ്യപ്പ വിശ്രമ കേന്ദ്രം പോലീസ് പൊളിച്ചു മാറ്റിയത് ശരിയായ നടപടി അല്ലെന്ന് ബിജെപി സംംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അയ്യപ്പ ഭക്തന്മാരെ വെല്ലു വിളിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണിതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അയ്യപ്പ ഭക്തന്മാരോടും ശബരിമല തീർത്ഥാടകരോടും പിണറായി വിജയന്റെ കലി അടങ്ങിയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ കണ്ടത്. ഭക്തജന സമൂഹത്തോട് വലിയൊരു വെല്ലുവിളിയാണ് എടുത്തിരിക്കുന്നത്. അത് ഒരിക്കലും ശരിയായൊരു നടപടിയല്ല. അങ്ങനൊരു പ്രകോപനത്തിലേക്ക് സർക്കാർ പോയാൽ, അതിന് തിരിച്ചുമൊരു പ്രതികരണം ഉണ്ടാകും.
ശബരിമല അയ്യപ്പ ഭക്തന്മാർ തന്നെ ആ കാര്യത്തെ നേരിടും എന്ന കാര്യത്തിൽ സംശയമില്ല. ഹിരണ്യകശിപു എന്നൊരാളുണ്ടായിരുന്നു. അയാളെ പോലെ ആണ് ഈ പിണറായി വിജയൻ. അതാണിപ്പോൾ ഇവിടെ നടക്കുന്നതും. പക്ഷെ , അവസാനം എന്താകുമെന്ന് പിണറായി വിജയൻ മനസ്സിലാക്കുന്നത് നല്ലതാണ്. ഇത്രയും അഹങ്കാരവും ദാർഷ്ട്യവും വച്ച് പുലർത്തിയാൽ അത് ഇവിടെ വിലപോകില്ലെന്ന് ശബരിമലയുടെ അനുഭവം മുഖ്യമന്ത്രിക്ക് ഉണ്ടല്ലോ…’-കെ സുരേന്ദ്രൻ പറഞ്ഞു.
32 വർഷമായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അയ്യപ്പ വിശ്രമ കേന്ദ്രം പോലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് പൊളിച്ച് നീക്കിയത്. പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. നൂറുകണക്കിന് പോലീസുകാർ ജല പീരങ്കി അടക്കം കൊണ്ടുവന്നാണ് നിർമ്മാണം പൊളിച്ചു നീക്കിയത്. ഭക്ഷണവും വൈദ്യസഹായവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കി നൽകുമായിരുന്നു. ശബരിമലയിൽ ദർശനം നടത്തുന്ന ഇതര സംസ്ഥാനങ്ങളിലെയടക്കം അയ്യപ്പന്മാർക്ക് വലിയ ആശ്വാസമായിരുന്നു ഇത്.