പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ പ്രസുകളിൽ പോലീസ് പരിശോധന. പത്തനംതിട്ടയിലെ പന്തളത്ത് രണ്ട് പ്രസുകളിലാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വികാസ് കൃഷ്ണ ജോലി ചെയ്യുന്ന പ്രസുകളിലാണ് പരിശോധന നടന്നത്.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ, വികാസ് കൃഷ്ണൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട അടൂർ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരാണ് ഇവർ.
പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. വികാസ് കൃഷ്ണയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പിടിയിലായ നാലുപേരും രാഹുൽ മാങ്കുട്ടത്തിനായാണ് പ്രവർത്തിച്ചിരുന്നത്. അതിനാൽ അന്വേഷണം രാഹുലിലേക്കും വ്യാപിക്കുമെന്നാണ് സൂചന.















