ഭുവനേശ്വർ: ഉത്രാ മോഡൽ കൊലപാതകം ഒഡീഷയിലും. 25 വയസ്സുള്ള യുവാവാണ് വിഷപാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയിട്ടത്. തുടക്കത്തിൽ, ആത്മഹത്യയാണെന്ന് എഴുതി തളളിയ സംഭവമാണ് കൂടുതൽ അന്വേഷണത്തോടെ, ആസൂത്രീത കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയായ ഗണേഷ് പത്ര പാമ്പു കടിയേറ്റ മരണപ്പെട്ടാൽ ലഭിക്കുന്ന എട്ട് ലക്ഷം രൂപ നഷ്ടപരിഹാരത്തിനായാണ് ക്രൂര കൃത്യം ചെയ്തത്.
ഗണേഷ് പത്ര തന്റെ ഭാര്യ കെ ബസന്തി പത്രയുമായി (23) നിരന്തരം വഴക്കു കൂടുമായിരുന്നു . 2020 ൽ വിവാഹിതരായ അവർക്ക് ദേബസ്മിത എന്ന രണ്ട് വയസ്സുള്ള മകളുണ്ടായിരുന്നു. മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനെന്ന് കള്ളം പറഞ്ഞാണ് പാമ്പാട്ടിയിൽ നിന്ന് ഇയാൾ പാമ്പിനെ വാങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ ആറിന് പ്ലാസ്റ്റിക് പാത്രത്തിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് തുറന്നുവിട്ടു. പിറ്റേന്ന് രാവിലെ ഇരുവരെയും പാമ്പുകടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കൊലപാതകമാണെന്ന് ആരോപിച്ച് ഭാര്യാപിതാവ് എഫ്ഐആർ രജിസ്റ്റർ ചെയ്തതൊടെ കേസ് വീണ്ടും അന്വേഷിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ജഗ്മോഹൻ മീണ പറഞ്ഞു.പോലീസ് പ്രതിയുടെ കോൾ ഡീറ്റെയിൽസ് രേഖകൾ പരിശോധിച്ചതിൽ പ്രതി നിരവധി പാമ്പാട്ടികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ബസന്ത ആചാര്യ എന്ന പാമ്പാട്ടിയിൽ നിന്നാണ് പ്രതി മൂർഖനെ വാങ്ങിയതെന്നും തെളിഞ്ഞു.
കുടുംബ വഴക്കും പാമ്പുകടിയേറ്റ് മരണത്തിന് സർക്കാർ നൽകുന്ന 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരവു തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഭാര്യയെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ജഗ്മോഹൻ മീണ കൂട്ടിച്ചേർത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലത്ത് നടന്ന ഉത്ര കൊലക്കേസിന്റ വിശദാംശങ്ങളും സംഭവത്തൊടൊപ്പം ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.