ആക്രമണങ്ങൾ എപ്പോഴും ആവർത്തിച്ച് കൊണ്ടിരിക്കും. എന്നാൽ അതിനെതിരെയുള്ള നിശബ്ദത ഒഴിവാക്കേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. സത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യങ്ങൾക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. അത് തടയുന്നതും ഉന്മൂലനം ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇന്ന് നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം.
യുഎൻ പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ലോകത്ത് 736 ദശലക്ഷം സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ശാരീരകമായോ മാനസികമായോ ലൈംഗിക അതിക്രമങ്ങൾ നേരിട്ടവരാണ്. ജോലി സ്ഥലങ്ങളിൽ നിന്നോ, സ്വന്തം കുടുംബത്തിൽ നിന്നോ അല്ലെങ്കിൽ ഓൺലൈനായോ ആയിട്ടാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾ നേരിടുന്നത്. കൂടാതെ ഓരോ മണിക്കൂറിലും അഞ്ച് സത്രീകളോ കുട്ടികളോ കുടുംബത്തിലെ അംഗങ്ങളാൽ കൊല്ലപ്പെടുന്നുണ്ട്.
ദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ട് നിൽക്കുന്ന പ്രചാരണവും ക്യാമ്പയിനുമാണ് യുഎൻ സംഘടിപ്പിക്കുന്നത്. ‘നോ എക്‌സ്‌ക്യൂസ്’ എന്നതാണ് ഈ വർഷത്തെ ക്യാമ്പയിന്റെ ആശയം. നവംബർ 25-ന് ആരംഭിച്ച് ഡിസംബർ 10-വരെ നീണ്ട് നിൽക്കുന്ന ക്യാമ്പയിനിൽ സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അവ വെളിച്ചത്ത് കൊണ്ടുവരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇരകളായ സ്ത്രീകൾക്ക് പിന്തുണ നൽകേണ്ടതും അവരെ മാറ്റി നിർത്താതെ ചേർത്ത് പിടിക്കേണ്ടതും അത്യാവശ്യമാണ്.
1993-ൽ യുഎൻ സഭ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പ്രഖ്യാപനം അംഗീകരിച്ചു. ഇതോടെ ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പാത തുറന്നു. 2000 ഫെബ്രുവരി ഏഴിന് നവംബർ 25 യുഎൻ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്‌ട്ര ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.















