കൊളംബോ: ശ്രീലങ്കൻ എയർലൈൻസിന്റെ ഓഹരികൾ വാങ്ങാനുള്ള അവസാന ഘട്ട ലേലത്തിൽ മത്സരിച്ച് ഭീമന്മാർ. ഫ്‌ളൈ എമിരേറ്റ്‌സ്, എതിഹാദ് എയർവേയ്‌സ് എന്നിവരാണ് ലേലത്തിൽ നിലവിൽ സജീവമായുള്ള വ്യോമയാന മേഖലയിലെ കമ്പനികൾ. ആദ്യ ഘട്ടത്തിൽ 16 ഓളം കമ്പനികൾ ഓഹരികൾ വാങ്ങാനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നെങ്കിലും അവസാന ഘട്ടത്തിൽ മൂന്ന് കമ്പനികളിലേക്ക് മാത്രമായി മത്സരം ഒതുങ്ങുകയായിരുന്നു.
ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പും അവസാന റൗണ്ട് മത്സരങ്ങളിൽ ഉണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് ശ്രീലങ്കൻ മാദ്ധ്യമ സ്ഥാപനമായ ദ സൺഡേ ടൈംസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോർട്ട് പുറത്തുവിട്ടു. അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സാണ് ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നത്. നിലവിൽ ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനാണ്. ശ്രീലങ്കൻ എയർലൈൻസ് സ്വന്തമാക്കി ശ്രീലങ്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
ആദ്യ ഘട്ട ലേലത്തിൽ ഉൾപ്പെട്ട 6 കമ്പനികളിൽ ഇന്ത്യയിൽ നിന്നും ടാറ്റ സൺസ് ഗ്രൂപ്പും ഉണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ കമ്പനി പിന്മാറുകയായിരുന്നു.
ശ്രീലങ്കൻ സർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള കമ്പനിയാണ് ശ്രീലങ്കൻ എയർലൈൻസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തിയതോടെ കമ്പനിയും തകരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റ് പ്രതിസന്ധിമാറ്റാൻ ശ്രീലങ്കൻ സർക്കാർ തീരുമാനമെടുത്തത്.