ചെന്നൈ: ലോകകപ്പിലെ തോൽവിയല്ല ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണമെന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ ദിവസമാണ് ബുമ്ര ‘ചിലപ്പോഴോക്കെ നിശബ്ദതയാണ് മറുപടി’ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഹാർദിക് പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള മടങ്ങി വരവാണ് കാരണമെന്ന് ഉൾപ്പെടെയുള്ള കിംവദന്തികൾ പോസ്റ്റിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഹാർദികിന്റെ മടങ്ങി വരവായിരിക്കാം ബുമ്രയെ വേദനിപ്പിച്ചതെന്നും അതായിരിക്കാം സ്റ്റോറിയ്‌ക്ക് പിന്നിലെ കാരണമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് കെ. ശ്രീകാന്ത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച താരങ്ങളിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. ഏകദിന ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച ബുമ്ര 20 വിക്കറ്റുകളും ടൂർണമെന്റിൽ വീഴ്‌ത്തി. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റിൽ രോഹിത്ത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് ബുമ്രയായിരുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം ഇത്രയും കാലം വിശ്വസ്തനായി തുടർന്നിട്ടും ഇടയ്‌ക്ക് മറ്റൊരു ടീമിലേക്ക് ചേക്കേറിയ ആൾ തിരികെ ടീമിലെത്തുന്നത് ആഘോഷിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിന് വേദനിച്ചിരിക്കാം. മറ്റാരെക്കാളും ഹാർദിക്കിനെ വലിയ സംഭവമാക്കി മാറ്റുന്നത് ശരിയല്ലെന്ന് ഒരുപക്ഷേ ബുമ്രയ്‌ക്ക് തോന്നിയിരിക്കാം. അതാകാം ചിലപ്പോൾ സ്‌റ്റോറിയ്‌ക്ക് പിന്നിലെ കാരണമെന്നും ശ്രീകാന്ത് യുട്യൂബ് ചാനലിൽ പറഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്‌സിൽ രവീന്ദ്ര ജഡേജക്ക് സംഭവിച്ചത് തന്നെയാണ് മുംബൈയിൽ ബുമ്രയ്‌ക്കും സംഭവിച്ചിരിക്കുന്നത്. രോഹിത്തും ബുമ്രയും പാണ്ഡ്യയും ഒരുമിച്ചിരുന്ന് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പോസ്റ്റിന് പിന്നിൽ എന്തൊക്കെയോ കാരണങ്ങളുണ്ട്. അല്ലെങ്കിൽ പൊതുവേ ശാന്ത സ്വഭാവക്കാരനായ ബുമ്ര പോസ്റ്റിടില്ലെന്നും മുൻ താരം വീഡിയോയിൽ പറഞ്ഞു.