ഗുവാഹത്തി: അമൃത് ബൃക്ഷ ആന്ദോളൻ പദ്ധതിയുടെ ഭാഗമായി ഒരു ദിവസം കൊണ്ട് 1 കോടിയലധികം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടംപിടിച്ച് അസം ഗവൺമെന്റ്. 9 ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകളാണ് അസം ഗവൺമെന്റിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അഡ്ജുക്കേറ്റർ സ്വപ്‌നിൽ ദംഗരിക്കറിൽ നിന്നും റെക്കോർഡുകൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ഏറ്റുവാങ്ങി.
ഇക്കഴിഞ്ഞ സെപ്റ്റംബർ 17-ാം തീയതിയാണ് 1 കോടിയിലേറെ വൃക്ഷത്തൈകൾ അസമിലുടെനീളം വച്ചുപിടിപ്പിച്ചത്. ജൻ ഭാഗിദാരി മാതൃകയിലാണ് വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചത്. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ, ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തേയില തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങി ഒട്ടനവധി ആളുകളുടെ പരിശ്രമ ഫലമായാണ് 1 കോടിയിലധികം വൃക്ഷത്തൈകൾ നടാൻ സാധിച്ചതെന്നും റെക്കോർഡ് സ്വന്തമാക്കാൻ അസം ഗവൺമെന്റിന് സാധിച്ചതെന്നും ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.
ചട്ടി തൈകൾ, വൃക്ഷ തൈകൾ തുടങ്ങി 9 വ്യത്യസ്ത ഇനം തൈകൾ വച്ചു പിടിപ്പിച്ചാണ് ഗിന്നസ് റെക്കോർഡ് അസാം കരസ്ഥമാക്കിയത്. വന നിർമ്മാണത്തിലൂടെ അസമിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്ത് വ്യവസ്ഥയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ബൃക്ഷ ആന്ദോളന് തുടക്കം കുറിച്ചത്. സംസ്ഥാനത്തിന്റെ ഹരിത കർമ്മ പദ്ധതി വിപുലീകരിക്കുന്നതിനും ലോക റെക്കോർഡ് സൃഷ്ടിക്കാൻ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ പ്രാപ്തരാക്കുന്ന ജൻ ഭാഗിദാരി മാതൃക നടപ്പിലാക്കിയ പ്രവർത്തകർക്കും മുഖ്യമന്ത്രി പ്രശംസ അറിയിച്ചതോടൊപ്പം അസാമിനെയും ജനങ്ങളെയും സഹായിക്കാൻ എല്ലാവിധ സഹായങ്ങളും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.















