കണ്ണൂർ: സർവ്വകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് എബിവിപി. സർക്കാരിന്റെ പിൻവാതിൽ രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പ്രതികരിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
യുജിസി ചട്ടങ്ങൾ കാറ്റിൽപ്പറത്തി സർവ്വകലാശാല വിസി നിയമനങ്ങൾ നടത്തിയ ഇടതുപക്ഷ സർക്കാരിനെതിരെ എബിവിപി നിശിതമായി വിമർശിച്ചിരുന്നു. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണയും എബിവിപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ സുപ്രീംകോടതിയുടെ നിർണ്ണായക വിധിയുണ്ടായത്.
ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടിവരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്ന് പ്രഖ്യാപിച്ചായിരുന്നു പുനർനിയമനത്തിനെതിരെ സുപ്രീംകോടതി വിമർശിച്ചത്. സംസ്ഥാന സർക്കാർ അനാവശ്യ ഇടപെടൽ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.