ന്യൂഡൽഹി: സൈബർ തട്ടിപ്പുകളെ നിയന്ത്രിക്കുന്നതിന് വേണ്ടി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സിം കാർഡ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നു. നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതിയ ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങളെ കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ അറിയിച്ചിരുന്നു. നിയമവിരുദ്ധമായി എടുത്ത 52 ലക്ഷം സിം കാർഡ് കണക്ഷനുകൾ ഇതിനോടകം തന്നെ നിർജ്ജീവമാക്കിയെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ചട്ടപ്രകാരം എല്ലാ സിം കാർഡ് ഡീലർമാരും പരിശോധനക്ക് വിധേയരാവേണ്ടതാണ്. നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ 10 ലക്ഷം രൂപ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഒരു വ്യക്തിക്ക് എടുക്കാവുന്ന സിം കാർഡിന്റെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്നത്. എന്നാലും ഒരു വ്യക്തിക്ക് ഒമ്പത് സിം കാർഡ് വരെ എടുക്കാൻ സാധിക്കും.
സിം കാർഡ് ഡീലർമാരുടെ വെരിഫിക്കേഷൻ ടെലികോം ഓപ്പറേറ്റർ നടത്തും. കൂടാതെ നിലവിലുള്ള വിൽപനക്കാർക്ക് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് 12 മാസത്തെ സമയം നൽകിയിട്ടുണ്ട്. പുതിയ സിം എടുക്കുമ്പോഴോ അതോ നിലവിലെ നമ്പർ ഉപയോഗിച്ച് പുതിയത് എടുക്കുമ്പോഴോ ഉപഭോക്താവ് വ്യക്തിപരമായ വിരങ്ങൾ നൽകണം. ഇത് KYC യുടെ കീഴിൽ വരുന്നതാണ്. കൂടാതെ ഒരു നമ്പർ മുൻ ഉപഭോക്താവ് വിച്ഛേദിച്ച് 90 ദിവസം കഴിഞ്ഞാൽ മാത്രമേ പുതിയ ഉപഭോക്താവിന് നൽകാവൂ. മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാർ സാഥി പോർട്ടൽ സർക്കാർ കഴിഞ്ഞവർഷം ആരംഭിച്ചിരുന്നു. അതോടൊപ്പം അനധികൃത മൊബൈൽ കണക്ഷനുകൾ കണ്ടെത്തുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള എഎസ്ടിആർ സോഫ്റ്റ്വെയറും കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു.