ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നാടകീയതയ്‌ക്കും ഒടുവിൽ സാം ആൾട്ട്മാൻ ഓപ്പൺ എഐ സിഇഒ ആയി സ്ഥാനമേറ്റു. തൊട്ടുപിന്നാലെ മൈക്രോസേഫ്റ്റിന് ബോർഡ് അംഗത്വവും നൽകി. വോട്ടവകാശം ഇല്ലാത്ത അംഗമായാണ് മൈക്രോസോഫ്റ്റ് കമ്പനി ബോർഡിൽ എത്തിയിരിക്കുന്നത്. സിഇഒ സ്ഥാനത്ത് നിന്നും ഓൾട്ട് മാൻ പുറത്താക്കപ്പെട്ടതോടെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജി വച്ചിരുന്നു. അദ്ദേഹത്തെ കമ്പനിയുടെ പ്രസിഡന്റായി നിയമിച്ചു. കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരി മൈക്രോസോഫ്റ്റിനാണ്.
‘ ഓപ്പൺ എഐ സിഇഒ ആയി ഞാൻ തിരിച്ചെത്തുകയാണ്. മിറാ സിടിഒ സ്ഥാനത്തും തിരിച്ചെത്തും. പുതിയ ബോർഡിൽ ബ്രെറ്റ് ടെയ്‌ലർ, ലാറി സമ്മേഴ്‌സ്, ആദം ഡി ആഞ്ചലോ എന്നിവരും എത്തും. കമ്പനിയുടെ ഭാവിയെ കുറിച്ച് എനിക്ക് ആശങ്കയില്ല. ഏത് ഘട്ടത്തിലും കഠിനധ്വാനം ചെയ്യുന്ന ജീവനക്കാരുള്ളതിൽ എനിക്ക് അഭിമാനമുണ്ട്. ഈ കഠിനധ്വാനവും ആത്മവിശ്വാസവും ഞങ്ങളെ എന്നും മുന്നോട്ട് നയിക്കുമെന്നും ദൗത്യങ്ങൾ എന്നും വിജയകരമായി കൊണ്ട് പോകാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. ഏത് ഘട്ടത്തിലും നിലനിൽക്കാൻ കഴിയുന്ന അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. കൂടാതെ മൈക്രോസോഫ്റ്റിന് ബോർഡ് അംഗത്വം നൽകുന്നതിൽ സന്തോഷമുണ്ട്.’- ആൾട്ട്മാൻ ബ്ലോഗിൽ കുറിച്ചു.
ബോർഡുമായുള്ള ആശയവിനിമയത്തിൽ സാം ആൾട്ട്മാൻ സ്ഥിരത പുലർത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കൽ തീരുമാനമെന്നും കമ്പനി അറിയിച്ചിരുന്നു. അദ്ദേഹത്തെ പുറത്താക്കിയതോടെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജി വച്ചു. ഇതോടെ സാം ആൾട്ട്മാനെ തിരികെയെത്തിച്ചില്ലെങ്കിൽ രാജിവയ്‌ക്കുമെന്ന് ഓപ്പൺ എഐയിലെ 500 ജീവനക്കാർ കമ്പനിയെ അറിയിച്ചു. ആൾട്ട്മാനൊപ്പം മൈക്രോ സോഫ്റ്റിലെ പുതിയ ഡിവിഷനിൽ ജോയിൻ ചെയ്യുമെന്നും അവർ ഭീഷണി മുഴക്കി. ഇതോടെ ആൾട്ട്മാനെ പുറത്താക്കിയ തീരുമാനം ഓപ്പൺ എഐ പിൻവലിക്കുകയായിരുന്നു.















