പാലക്കാട്: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. സുപ്രീംകോടതി വിധിയിൽ അധികവും ഉള്ളത് ഗവർണർക്കെതിരായ പരാമർശങ്ങളാണ്. സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസിയെ നിയമിച്ച ഗവർണർ തന്നെയാണ് നിയമനം ചട്ടപ്രകാരമല്ലെന്ന് പറയുന്നത്. സർക്കാർ ഒരു രീതിയിലും സമ്മർദ്ദം ചെലുത്തിയിട്ടില്ല. ഗവർണറുടേത് വിചിത്രമായ നിലപാടാണ്. പ്രേ വിസി, ചാൻസലർക്ക് അയച്ച കത്താണ് ബാഹ്യ സമ്മർദ്ദമെന്ന് പറയുന്നത്. ഇല്ലാത്ത ബാഹ്യസമ്മർദ്ദം ഉണ്ടെന്ന് വരുത്താനാണ് ഗവർണർ ശ്രമിച്ചത്. അതിലുള്ള തിരിച്ചടിയാണ് വിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അക്കാദമിക രംഗത്ത് കഴിവുള്ളയാളാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ചില ബാഹ്യശക്തികൾക്ക് അദ്ദേഹത്തെ തുരത്തണമെന്നാണ് ആഗ്രഹം. അവരാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ആളിൽ സമ്മർദ്ദം ചെലുത്തിയത്. വിധിക്ക് ശേഷമുള്ള ഗവർണറുടെ പ്രസ്താവന സ്വാധീനങ്ങൾക്ക് വഴങ്ങിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇന്നലെയാണ് സർക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയത്. നിയമനം അട്ടിമറിച്ചത് സംസ്ഥാന സർക്കാരിന്റെ ഇടപെടലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി. നിയമനത്തിന്റെ എല്ലാ കാര്യങ്ങളിലും അധികാര സ്ഥാനത്ത് നിന്ന് സമ്മർദ്ദം ഉണ്ടായതായി സുപ്രീംകോടതി വ്യക്തമാക്കിരുന്നു. ഒരു തരത്തിലും വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറിന് സമ്മർദ്ദം ചെലുത്താൻ പാടില്ലെന്നിരിക്കെയാണ് സർക്കാരിന്റെയും മറ്റ് അധികാര കേന്ദ്രങ്ങളുടെയും ഇടപെടലുണ്ടായതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.