ന്യൂഡൽഹി: ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ തൃണമൂൽ എംപി മഹുവാ മൊയ്ത്രയ്‌ക്കെതിരായ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഡിസംബർ നാലിന് നടക്കുന്ന ലോക്‌സഭാ സെഷനിൽ അവതരിപ്പിക്കും. പാർലമെന്റിന്റെ വിന്റർ സെഷൻ ഡിസംബർ 22നാണ് അവസാനിക്കുക.
മഹുവാ മൊയ്ത്രയ്‌ക്കെതിരായ കോഴ ആരോപണത്തെ തുടർന്ന് 500 പേജുള്ള കരട് റിപ്പോർട്ട് സ്പീക്കർ ഓം ബിർളയ്‌ക്ക് എത്തിക്‌സ് കമ്മിറ്റി കഴിഞ്ഞ മാസം സമർപ്പിച്ചിരുന്നു. മഹുവയെ പുറത്താക്കണമെന്നായിരുന്നു എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ. ഹീനവും അതീവ കുറ്റകരവുമായ പ്രവൃത്തിയാണ് മഹുവയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
ദുബായിലെ വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ ആവശ്യപ്രകാരം ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ഇതിന് ബദലായി തൃണമൂൽ എംപി സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്തുവെന്നാണ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയത്. 2019 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ നാല് തവണ ഇവർ യുഎഇ സന്ദർശിച്ചതായും മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡി ദുബായിൽ നിന്ന് ആക്‌സസ് ചെയ്തുവെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഐപി അഡ്രസും ലോക്കേഷനും സംബന്ധിച്ച വിവരങ്ങൾ ഐടി, ആഭ്യന്തര മന്ത്രാലയങ്ങൾ മുഖേനയാണ് കമ്മിറ്റി ശേഖരിച്ചത്.
പാർലമെന്റ് ലോഗിൻ ദുബായിൽ നിന്ന് ഉപയോഗിച്ച കാര്യം പിന്നീട് മഹുവ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മഹുവയ്‌ക്കെതിരെ സിബിഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ലോക്പാൽ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.