ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ നാല് സംസ്ഥാനങ്ങളുടെ ജനവിധി ഇന്ന് അറിയാം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. എക്‌സിറ്റ്‌പോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ വലിയ പ്രതീക്ഷയാണ് രാഷ്‌ട്രീയ പാർട്ടികൾ വച്ചുപുലർത്തുന്നത്. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ.
കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഭരണമാറ്റം സംഭവിക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്പോളുകളും പ്രവചിക്കുന്നത്. ഗെഹ്ലോട്ട് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും കോൺഗ്രസിലെ പടലപ്പിണക്കങ്ങളും തങ്ങൾക്ക് നേട്ടം ചെയ്‌തെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 200 സീറ്റുകളുള്ള സംസ്ഥാനത്ത് 100 ൽ അധികം സീറ്റുകൾ നേടുന്നവർ സർക്കാർ രൂപീകരിക്കും.
മദ്ധ്യപ്രദേശിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭരണ നേട്ടങ്ങൾ മുൻനിർത്തിയുള്ള പ്രചരണങ്ങൾ നേട്ടം ചെയ്‌തെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലുകൾ. 230 സീറ്റുകളുള്ള മദ്ധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടന്നത്.
ഛത്തീസ്ഗഡിൽ മത്സരം ഇഞ്ചോടിഞ്ചെന്നാണ് എക്‌സിറ്റ്‌പോളുകൾ സൂചിപ്പിക്കുന്നത്. 90 സീറ്റുകളുള്ള സംസ്ഥാനത്ത് 45 ൽ അധികം സീറ്റുകൾ നേടുന്നവർക്ക് സർക്കാർ രൂപീകരിക്കാം. മുഖ്യമന്ത്രിക്കെതിരായി ഉയർന്ന കോഴ ആരോപണം ജനവിധി തങ്ങൾക്ക് അനുകൂലമാക്കും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാർട്ടിക്കുള്ളിലെ ഭിന്നത കോൺഗ്രസിന് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
119 സീറ്റുകളുള്ള തെലങ്കാനയിൽ ബിആർഎസിനും കോൺഗ്രസിനും തുല്യസാദ്ധ്യതകളാണ് എക്‌സിറ്റ്‌പോളുകൾ പ്രവചിക്കുന്നത്. ബിജെപി നിർണായക ശക്തിയാകുമെന്നും സർവെകൾ പറയുന്നു. എഐഎംഐഎമ്മിനും സ്വാധീനമുള്ള സംസ്ഥാനത്ത് തൂക്ക് സഭയാണ് കൂടുതൽ എക്‌സിറ്റ്‌പോൾ സർവെകളും പ്രവചിച്ചത്.