ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടത്തിൽ ചെന്നൈയിൽ ജനജീവിതം ദുരിതത്തിൽ. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ അവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷാമമാണ് ചെന്നൈയിൽ ആളുകൾ നേരിടുന്നത്. കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണ്.
പാലിന് ലിറ്ററിന് 140 രൂപ വരെ ചെന്നൈയുടെ പല ഭാഗങ്ങളിലും ഈടാക്കുന്നുണ്ട്. കനത്ത മഴ പെയ്തതിനെ തുടർന്നുണ്ടായ പ്രളയത്തിൽ 18 പേർ മരണപ്പെട്ടതായി ചെന്നൈ സർക്കാർ സ്ഥിരീകരിച്ചിരുന്നു. മുടങ്ങിയ വൈദ്യുതി വിതരണം ഉടൻ പുന:സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആന്ധ്രാത്തീരത്ത് എത്തിയ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനകം 5 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ഇന്നത്തോടെ കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.