ലക്‌നൗ: രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനായുള്ള രാംലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തില്‍ മൂന്നിടങ്ങളിലാകും നാലടി അഞ്ച് ഇഞ്ച് ഉയരമുള്ള വിഗ്രഹം സ്ഥാപിക്കുക. അഞ്ച് വയസ് മാത്രമുള്ള രാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുക. മൂന്ന് കരകൗശല വിദഗ്ധര്‍ മൂന്ന് വ്യത്യസ്ത കല്ലുകളിലാണ് വിഗ്രഹം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭഗൃഹത്തിലാണ് വിഗ്രഹം സ്ഥാപിക്കുക.
ജനുവരി 22-ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം എല്ലാവര്‍ക്കും അയച്ച് തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 14 മുതല്‍ ജനുവരി 22 വരെ അയോധ്യ അമൃത് മഹോത്സവ് ആഘോഷിക്കും. ആയിരങ്ങള്‍ക്ക് അന്നദാനം നടത്തുന്ന 1008 ഹുണ്ടി മഹായാഗവും സംഘടിപ്പിക്കും. 8000-ത്തിലധികം ക്ഷണിതാക്കളെയാണ് പ്രത്യേകമായി പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 8,000 ക്ഷണിതാക്കളില്‍ 6,000 പേര്‍ രാജ്യത്തുടനീളമുള്ള മതനേതാക്കളും മറ്റ് 2,000 പേര്‍ കായികം, സിനിമ, സംഗീതം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരുമാണ്.
വ്യവസായ പ്രമുഖരായ ഗൗതം അദാനി, മുകേഷ് അംബാനി, രത്തന്‍ ടാറ്റ, അഭിനേതാക്കളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി എന്നിവരും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പിന്തുണച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണം നല്‍കിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് വൃത്തങ്ങള്‍ അറിയിച്ചു.