ന്യൂഡൽഹി: ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുകയറാൻ രോഹിങ്ക്യകൾ ത്രിപുരയുടേയും അസമിന്റേയും അതിർത്തികളേയും ദുരുപയോഗിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്ന് രോഹിങ്ക്യകളെ കാണാനാകുമെന്നും, തന്റെ ഛത്തീസ്ഗഡ് സന്ദർശന വേളയിൽ പോലും രോഹിങ്ക്യൻ വിഷയത്തിൽ ആളുകൾ പരാതിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസം വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന രോഹിങ്ക്യകളുടെ ഇഷ്ടകേന്ദ്രങ്ങളാണ് ഡൽഹി, ജമ്മു, ചെന്നൈ, ഹൈദരാബാദ്, കേരളം എന്നീ സ്ഥലങ്ങൾ. എന്നാൽ അസമിൽ ഇപ്പോൾ അതിർത്തി വഴി എത്തുന്ന ബസുകളിലും ട്രെയിനുകളിലുമെല്ലാം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 137 രോഹിങ്ക്യകളേയും 304 ബംഗ്ലാദേശ് പൗരന്മാരേയും അസം അതിർത്തിയിൽ തടഞ്ഞിരുന്നു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാനിയിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് വ്യക്തമാക്കി.
ട്രെയിൻ മാർഗം ഡൽഹിയിലേക്ക് പോവുകയായിരുന്ന ഇവരുടെ സംഘത്തെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. അതേസമയം അസമിൽ ഇപ്പോൾ കുറ്റകൃത്യങ്ങൾ മുൻ വർഷത്തേതിനെക്കാൾ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും, കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.