ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയതായി തെളിഞ്ഞതിന് പിന്നാലെ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കി. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിന്മേൽ വോട്ടെടുപ്പ് നടത്തിയ ശേഷമാണ് മൊയ്ത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കിയതായി ലോക്‌സഭ സ്പീക്കർ പ്രഖ്യാപിച്ചത്.
പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ്കുമാർ സോൻകർ ഇന്ന് സഭയിൽ റിപ്പോർട്ട് സഭയിൽ സമർപ്പിച്ചു. പിന്നാലെ പാർലമെന്ററി കാര്യമന്ത്രി പ്രൽഹാദ് ജോഷി മൊയ്ത്രയ്‌ക്കെതിരെ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ ഗുരുതരമാണെന്ന് സഭയിൽ പറഞ്ഞു. റിപ്പോർട്ടിന്മേൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
ഹിരാനന്ദാനി ഗ്രൂപ്പിന് ലോക്‌സഭ ലോഗിൻ ഐഡി കൈമാറി പാരിതോഷികം കൈപ്പറ്റി എന്നതായിരുന്നു ആരോപണം. വിലകൂടിയ വസ്തുക്കളും പണവും ഇതിന് പകരമായി ഹിരാ നന്ദാനി ഗ്രൂപ്പിൽ നിന്നും വാങ്ങിയെന്നും ആക്ഷേപം ഉയർന്നു. തെളിവുകൾ നിരന്നതോടെ സമ്മാനങ്ങൾ കൈപ്പറ്റിയിരുന്നതായും മൊയ്ത്രയ്‌ക്ക് സമ്മതിക്കേണ്ടിവന്നു. പിന്നാലെയാണ് എത്തിക്‌സ് കമ്മിറ്റി നടപടികൾ ആരംഭിച്ചത്.
എത്തിക്‌സ് കമ്മിറ്റി ചോദ്യം ചെയ്യലിനായി ആദ്യതവണ വിളിച്ചുവരുത്തിയപ്പോൾ സഹകരിക്കാതെ ഇറങ്ങിപോകുകയാണ് മൊയ്ത്ര ചെയ്തത്. പിന്നെയും രണ്ട് തവണ വിളിച്ചുവരുത്തിയപ്പോഴും ഹാജരാകാൻ കൂട്ടാക്കിയില്ല.