ലക്നൗ: അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ക്ഷേത്രം ഉയരുന്നതോടൊപ്പം അയോദ്ധ്യ നഗരിയിൽ 25 ഇടങ്ങളിലായി സൂര്യ സ്തംഭങ്ങളും ഉയരുന്നുണ്ട്. ഭഗവാൻ ശ്രീരാമൻ ജന്മം കൊണ്ടത് സൂര്യവംശത്തിലാണ്. ഇതിന്റെ പ്രതീകമായാണ് സൂര്യ സ്തംഭങ്ങൾ ക്ഷേത്രനഗരിയിൽ സ്ഥാപിക്കുന്നത്. ഓരോ സ്തംഭത്തിലും വ്യത്യസ്തമായ പുരാണ കഥാ സന്ദർഭങ്ങൾ കൊത്തിയെടുക്കുന്നുണ്ടെന്ന് അയോദ്ധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ വിശാൽ സിങ് പറഞ്ഞു.
സമ്പൂർണ്ണ സൗരോർജ്ജ നഗരമായി അയോദ്ധ്യയെ മാറ്റാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. സരയൂ നദിയുടെ തീരത്ത് ഒരു സോളാർ പാർക്ക്, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ , സോളാർ തെരുവുവിളക്കുകൾ, പൊതുഗതാഗതത്തിൽ സൗരോർജ്ജ സ്രോതസ്സുകൾ, എന്നിവ ഉൾപ്പെടെ തുടങ്ങി നിരവധി പദ്ധതികളാണ് ഇതിന് കീഴിൽ വരുന്നത്. ഊർജ്ജ സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം അയോദ്ധ്യയിൽ നിന്ന് ലോകത്തിന് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ശ്രീരാമ ഭഗവാന്റെ ജീവിതത്തെ കുറിച്ച് സഞ്ചാരികൾക്ക് അറിവ് നൽകുന്നതിനായി ഉത്തർപ്രദേശ് സർക്കാർ വിവിധ പദ്ധതികളാണ് അയോദ്ധ്യയിൽ നടപ്പിലാക്കുന്നത്. സരയൂ നദിക്കരയിൽ 75 ഏക്കറിൽ ശ്രീറാം അനുഭവ കേന്ദ്രവും പഞ്ചവടി ദ്വീപും സ്ഥാപിക്കാനും പദ്ധതിയുണ്ട്. വേദ നാഗരികതയെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകാൻ കൂടിയാണ് ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്.















