ന്യൂഡൽഹി: ഭാരതത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ സധിക്കാത്ത കാര്യങ്ങളാണ് നെഹ്റുവും ഇന്ദിരയും കശ്മീരിനോട് ചെയ്തതെന്ന് വൈഎസ്ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി. രാജ്യസഭയിൽ അവതരിപ്പിച്ച ജമ്മുകശ്മീർ ബില്ലുകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് വരെ കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്കെല്ലാം കാരണം കോൺഗ്രസിന്റെ ദുർഭരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നെഹ്റുവും ഇന്ദിരയും ചെയ്ത അബദ്ധങ്ങൾ തിരുത്തേണ്ടതുണ്ട്. അതിനാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. നെഹ്റുവും ഇന്ദിരയും കപട മതേതരവാദികളാണ്. നെഹ്റു കുടുംബവും അന്നത്തെ കോൺഗ്രസ് സർക്കാരും ചെയ്ത തെറ്റുകൾ തിരുത്താനുള്ള ഉത്തരവാദിത്തം ഇന്നത്തെ സർക്കാരിനുണ്ടെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി ബിജെപി ഉചിതമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും കാശ്മീരിൽ സമാധാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രഷറി ബെഞ്ചും ആഭ്യന്തര മന്ത്രിയും ഉയർത്തിയ ചോദ്യങ്ങൾക്കും വാദങ്ങൾക്കും കോൺഗ്രസിനും പ്രതിപക്ഷത്തിനും മറുപടിയില്ലാ. ഇതിനോട് പ്രതികരിക്കാൻ അവർക്കാകുന്നില്ല. അതിനാലാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. ദുർബലമായ കാരണം പറഞ്ഞാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയതെന്നും അദ്ദേഹം വിമർശിച്ചു.