കൊച്ചി: മുൻ സർക്കാർ അഭിഭാഷകനായ പിജി മധുവിനെതിരായ പീഡനക്കേസിൽ വാദം കേൾക്കാൻ ഹൈക്കോടതി. പെൺകുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് നേരത്തെ സർക്കാർ അറിയിച്ചതിനാൽ അടച്ചിട്ട മുറിയിലായിരിക്കും വാദം കേൾക്കുക. കേസ് വീണ്ടും പരിഗണിക്കാനായി വ്യാഴാഴ്ചത്തേക്കു മാറ്റി.
2018 ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയാണ് പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയാണ് യുവതി മധുവിനെ സമീപിച്ചത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് പെൺകുട്ടിയെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചു. കൂടാതെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയും പ്രതി പീഡിപ്പിച്ചു. തുടർന്നാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്.
പീഡനക്കേസിൽ പി.ജി മനുവിന്റെ രാജി അഡ്വക്കേറ്റ് ജനറൽ എഴുതിവാങ്ങിയിരുന്നു. ബലാത്സംഗം, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൂടാതെ പെൺകുട്ടിയുടെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.