ന്യൂഡൽഹി: കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. 2011-ൽ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇദ്ദേഹത്തിന് ഇഡി സമൻസ് അയച്ചിരുന്നു. ഈ ആഴ്ച ന്യൂഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കാർത്തിയോട് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് എംപി ഇഡിയെ അറിയിക്കുകയായിരുന്നു.
പഞ്ചാബിലെ പവർ പ്ലാന്റ് പദ്ധതിയുടെ നടത്തിപ്പുകാരായ തൽവണ്ടി സാബോ പവർ ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ ചൈനീസ് തൊഴിലാളികൾക്ക് പ്രോജക്റ്റ് വിസ വീണ്ടും അനുവദിക്കുന്നതിനായി കാർത്തി ചിദംബരത്തിനും അനുയായിയായ എസ് ഭാസ്‌കരരാമനും 50 ലക്ഷം രൂപ നൽകിയെന്നാണ് ഇഡി കേസ്. കേസ് വ്യാജമാണെന്നും നിയമപരമായി നേരിടുമെന്നുമാണ് കാർത്തി ചിദംബരത്തിന്റെ പ്രതികരണം.
സിബിഐ കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധമുള്ള ഇടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് അനുയായി എസ് ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്തിരുന്നു.