ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജയ്പൂരിലെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ദിയാ കുമാരിയും പ്രേംചന്ദ് ഭൈർവയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി ദേശീയ അദ്ധ്യക്ഷൻ ചടങ്ങിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിപി ജോഷി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രവർത്തകരും ചടങ്ങിനെത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരെയും മുതിർന്ന കാര്യകർത്താക്കളെയും ചടങ്ങിൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്റെ 15-ാം മുഖ്യമന്ത്രിയായാണ് ഭജൻലാൽ ശർമ്മ ചുമതലയേൽക്കുന്നത്. 200 അംഗ സഭയിൽ 115 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. പുതുമുഖങ്ങൾക്ക് അവരം നൽകുകയെന്ന കേന്ദ്ര പാർലമെന്ററി ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഭജൻലാലിനെ ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും മുതർന്ന നേതാവുമായ വസുന്ധര രാജെയുടെയും പ്രതിരോധമന്ത്രിയും കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവുമായ രാജ്‌നാഥ് സിംഗിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.