കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ ‘സലാർ’ ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ചിരുന്നു. വൈകുന്നേരം 6.49ന് ബുക്ക് മൈ ഷോ വഴിയായിരുന്നു ബുക്കിംഗ്സ് ഓപ്പൺ ആയത്. ചിത്രത്തിന് ഇതുവരെ 1 മില്യൺ ഇൻട്രെസ്റ്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് ട്രെൻഡിംഗ് നമ്പർ 1-ആയി മാറിയിരിക്കുകയാണ് സലാർ. ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ സംവിധായകൻ രാജമൗലിക്ക് ആദ്യ ടിക്കറ്റ് നൽകികൊണ്ടായിരുന്നു അഡ്വാൻസ് ബുക്കിംഗിന് തുടക്കം കുറിച്ചത്.
കെജിഎഫ് ചാപ്റ്ററുകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസാണ് ബ്രഹ്‌മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഇതുവരെയുള്ള സിനിമാ മേഖലയുടെ കളക്ഷൻ മാറ്റിയെഴുതുന്ന ചിത്രമായിരിക്കും സലാർ എന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിന് പുറത്തും സലാർ റെക്കോർഡുകൾ സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രം രണ്ട് ഭാഗങ്ങളായാകും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ് ഫയർ ഡിസംബർ 22-ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെത്തിക്കുന്നത്. ഒടിടി റൈറ്റ്‌സിന് 160 കോടി രൂപ സലാറിന് ലഭിച്ചു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.