കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്ന് സംസ്ഥാനത്തെ സിപിഎം നേതാവ് മീനാക്ഷി മുഖർജി. കൊലപാതകികളായ ആളുകളുമായുള്ള സഖ്യത്തെ തങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മീനാക്ഷി മുഖർജി പറയുന്നു. ഡൽഹിയിൽ ഇന്നലെ നടന്ന ഇൻഡി മുന്നണി യോഗത്തിൽ ഇടതു മുന്നണി നേതാക്കളും മമത ബാനർജിയും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. ഇതിനെതിരെ ആയിരുന്നു മീനാക്ഷി മുഖർജിയുടെ വിമർശനം.
”2036 വരെ ബംഗാളിന്റെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് മമത ആഗ്രഹിക്കുന്നത്. അതിന് ശേഷം അവരുടെ അനന്തരവനായ അഭിഷേക് ബാനർജി മുഖ്യമന്ത്രി എത്തണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത് പോലെയാണ് ഈ തീരുമാനമെന്നും” മീനാക്ഷി മുഖർജി പരിഹസിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിക്കും ബിജെപി നേതാവ് സുവേന്ദു അധികാരിക്കുമെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് മീനാക്ഷി മുഖർജി.
രാജ്യത്ത് എല്ലായിടത്തും ഒറ്റക്കെട്ടായി മത്സരിക്കണമെന്ന ഇൻഡി മുന്നണിയുടെ തീരുമാനത്തിന് പിന്നാലെയാണ് മീനാക്ഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടത്തുന്നത് തൃണമൂലുകാർ ആണെന്നും, അങ്ങനെയുള്ളവരുമായി സന്ധി ചേർന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവർ പറയുന്നു.