ഹൈദരാബാദ്: അധികാരത്തിൽ എത്തി ഒരാഴ്ച തികഞ്ഞില്ല. ഇസ്ലാം മത സംഘടന സമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. തബ്ലീഗി ജമാഅത്ത് സമ്മേളനത്തിനാണ് 250 ലക്ഷം രൂപ നൽകിയത്. വികാരാബാദ് ജില്ലയിലെ പർഗി നെമത്നഗർ ഗ്രാമത്തിൽ ജനുവരി 6 മുതൽ 8 വരെയാണ് സമ്മേളനം നടക്കുന്നത്. മൂന്ന് ലക്ഷം പേർ എത്തുമെന്നാണ് തബ്ലീഗി ജമാ അത്തിന്റെ അവകാശവാദം.
ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി സയ്യിദ് ഉമർ ജലീലാണ് ഫണ്ട് നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചത്. സമ്മേളനം നടക്കുന്ന പ്രദേശത്ത് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ വഖഫ് ബോർഡ് സിഇഒയെ നോഡൽ ഓഫീസറായും സർക്കാർ നിയോഗിച്ചിട്ടുണ്ട്. സമ്മേളനവേദിയിൽ ജലവിതരണത്തിന് മാത്രമായി മിഷൻ ഭഗീരഥയ്ക്ക് 85 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ സമയത്ത് നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനം ഏറെ വിവാദമായിരുന്നു. 2020 മാർച്ചിൽ ഡൽഹിയിലാണ് അന്ന് പരിപാടി നടന്നത്. നിരോധിത പാക് ഭീകര സംഘടനയായ ഹർകത്ത്-ഉൽ-മുജാഹിദീനുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. 6,000 തബ്ലീഗികൾ ഭീകര ക്യാമ്പുകളിൽ പരിശീലനം നേടിയതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.
ഇസ്ലാമിക രാജ്യങ്ങളടക്കം തബ്ലീഗി ജമാഅത്തിന്റെ പ്രവർത്തനങ്ങളെ സംശയകരമായാണ് നോക്കികാണുന്നത്. മിക്ക ഇസ്ലാമിക രാജ്യങ്ങളും ഇവയുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. തീവ്രവാദത്തിന്റെ കവാടം എന്ന വിശേഷണത്തോടെയാണ് സൗദി അറേബ്യ ഇവർക്ക് നിരോധനം ഏർപ്പെടുത്തിയത്. കസാക്കിസ്ഥാൻ, ഇറാൻ, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഈ സംഘടനയ്ക്ക് നിരോധനമുണ്ട്.