ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ മോശമായി അനുകരിച്ച തൃണമൂൽ കോൺഗ്രസ് എംപിയുടെ വീഡിയോ മൊബൈലിൽ പകർത്തിയ രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ. ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെ പാർലമെന്റ് മന്ദിരത്തിനുള്ളിൽ നിന്ന് അനുകരിച്ചപ്പോൾ അത് അവസാനിപ്പിക്കാൻ പറയുന്നതിന് പകരം, പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് കൈലാഷ് വിജയ്വർഗിയ പറഞ്ഞു.
” ഭരണഘടനാപരമായി ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ ആണ് പാർലമെന്റ് മന്ദിരത്തിൽ വച്ച് മോശമായ രീതിയിൽ അനുകരിച്ചത്. അത് അവസാനിപ്പിക്കാൻ പറയുന്നതിന് പകരം രാഹുൽ അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. ഇത് അങ്ങേയറ്റം ലജ്ജാകരമായ നടപടിയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താൻ പോകുന്ന വ്യക്തിയെന്നാണ് കോൺഗ്രസുകാർ രാഹുലിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ എംപി സ്ഥാനത്തിരിക്കാൻ പോലും യോജിച്ച വ്യക്തിയല്ല രാഹുൽ.
പ്രതിഷേധം നടത്തണമെങ്കിൽ അത് പാർലമെന്റ് മന്ദിരത്തിന് പുറത്തായിരിക്കണം. അല്ലാതെ പാർലമെന്റിനുള്ളിൽ സഭാ നടപടികളെ തടസ്സപ്പെടുത്തിക്കൊണ്ടായിരിക്കരുത് ഇതെല്ലാം ചെയ്യുന്നത്. ഇൻഡി മുന്നണി എന്നാൽ അഹങ്കാരികളുടെ കൂട്ടമാണ്. അതിനുള്ളിൽ ഒരു വിഷയത്തിലും ഒരിക്കലും അഭിപ്രായ സമന്വയം ഉണ്ടാകാൻ പോകുന്നില്ല. 24 രാഷ്ട്രീയ പാർട്ടികളുണ്ടെങ്കിൽ എല്ലാവർക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്നും” കൈലാഷ് വിജയ്വർഗിയ പരിഹസിച്ചു.