തിരുവനന്തപുരം: കടത്തിൽ നിന്ന് കടത്തിലേക്കാണ് ഓരോ ദിവസവും കേരളം നീങ്ങുന്നതെങ്കിലും ധൂർത്തടിക്കാൻ മടിയില്ലാതെ സർക്കാർ. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് 12.5 ലക്ഷം രൂപയാണ് സർക്കാർ ക്രിസ്മസ് സമ്മാനമായി നൽകിയത്. ഓണറേറിയം അനുവദിച്ചുള്ള സർക്കാർ ഉത്തരവിറങ്ങി.
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. ഓണറേറിയത്തിന് പുറമേ നാല് സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ഇപ്പോൾ ബാക്കി തുക അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ കെ.വി തോമസിനായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. കെ.വി തോമസിന് ഓണറേറിയം അനുവദിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വൃദ്ധയായ അടിമാലി സ്വദേശിന് മറിയക്കുട്ടിക്ക് ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെ രൂക്ഷമായി ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷങ്ങൾ ഓണറേറിയം അനുവദിച്ചതായി ധനവകുപ്പ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് 1,600 രൂപ പെൻഷൻ കൊടുക്കാൻ കഴിയാതിരുന്നതെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയച്ചത്. കോടികൾ പിരിച്ച് നടത്തുന്ന നവകേരള സദസിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.