ലക്‌നൗ: വ്യാജ ഇ-വേ ബില്ലുകൾ വഴി കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസിൽ അതീഖ് അഹമ്മദിന്റെ ബന്ധുവിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും പങ്കാളിയുമായ ഖമർ അഹമ്മദാണ് അറസ്റ്റിലായത്. 100 കോടിയിലധികം രൂപയുടെ ജിഎസ്ടിയാണ് ഇയാൾ വ്യാജ കമ്പനികൾ വഴി വെട്ടിച്ചത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ഖമർ അഹമ്മദ് നടത്തുന്ന ജിഎസ്ടി വെട്ടിപ്പിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക സ്‌ക്വാഡ് ഇടപാടുകൾ നിരീക്ഷിച്ചു വരികയായിരുന്നു. വ്യാഴാഴ്ച രാത്രി മീററ്റിലെ ബ്രോഡ് വേ ഇൻ ഹോട്ടലിൽ നിന്നാണ് ഖമർ അഹമ്മദിനെ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തത്. പ്രതിയിൽ നിന്ന് നിരവധി രേഖകളും മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
വിവിധ പാൻ കാർഡുകൾ ഉപയോഗിച്ച് ജിഎസ്ടി നമ്പർ സംഘടിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഈ ജിഎസ്ടി നമ്പർ ഉപയോഗിച്ച് വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വ്യാജ കമ്പനികളുടെ ഇടപാടുകൾ കാണിച്ചാണ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്. ഖമർ അഹമ്മദിന് പങ്കാളിത്തമുള്ള കമ്പനികളുടെ അക്കൗണ്ടുകളും എസ്ടിഎഫ് സംഘം പരിശോധിക്കുന്നുണ്ട്.