മുംബൈ: ഭാര്യയേയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് ഒളിവിൽ. ഹരിയാനയിലെ ഹിസാറിലെ ഖരാരാലിപൂർ ഗ്രാമത്തിൽ നിന്നുള്ള അമിത് ധരംവീർബാഗ്ദി (29) ആണ് ഭാര്യ ഭാവ്ന (24), മകൻ അങ്കുഷ്, മകൾ ഖുഷി (6) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയത്.
സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതി മൂവരെയും മർദ്ദിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റ് കണ്ടെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ബാഗ്ദി മദ്യപാനിയായിരുന്നുവെന്നും ജോലിയില്ലാത്തതിനാൽ നിരാശനായിരുന്നുവെന്നും വീട്ടിൽ വഴക്കുകൾ പതിവായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
ഇതിൽ മനംനൊന്ത് ഭാര്യ ഭാവന കുട്ടികളെയും കൂട്ടി ഒരു മാസം മുമ്പ് ഷെൻഡോബ ചൗക്കിലെ സിദ്ധിവിനായക് നിവാസിലുള്ള ഭർത്താവിന്റെ സഹോദരൻ വികാസ് ബാഗ്ദിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അമിത് ബാഗ്ദി തന്റെ ഭാര്യയെയും മക്കളെയും കാണാൻ സഹോദരന്റെ വീട്ടിൽ പോവുകയും അവരോടൊപ്പം താമസിച്ചു വരികയും ആയിരുന്നു. ഇതിനെ തുടർന്ന് കാര്യങ്ങൾ സാധാരണ നിലയിലായി എന്നാണ് എല്ലാവരും ധരിച്ചിരുന്നത്.
എന്നാൽ ഇന്നലെ രാവിലെ സഹോദരൻ ജോലിക്ക് പോയി ഉച്ചയോടെ ഭക്ഷണം കഴിക്കാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൂവരുടെയും മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കാണാനിടയായത്. വീട്ടുടമ ജയവന്ത് എൻ. സിംഗെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് പ്രതിക്കായി കാസർവാഡവലി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.