തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ വിളയാട്ടം. നെയ്യാറ്റിൻകരയിൽ ബിജെപി ഓഫീസിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കല്ലേറ് നടത്തി. സ്ഥലത്ത് നിലവിൽ പോലീസ് ക്യാമ്പ് ചെയ്യുകയാണ്. ബിജെപി നെയ്യാറ്റിൻകര നിയോജക മണ്ഡലം ഓഫീസിന് നേരെയായിരുന്നു ആക്രമണം. നെയ്യാറ്റിൻകരയിലെത്തിയ മുഖ്യമന്ത്രിയേയും സംഘത്തേയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. നവകേരള യാത്രയ്‌ക്കെതിരായ ബിജെപിയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ ആക്രമണം നടന്നത്.
ചാലക്കുടിയിൽ ഡിവൈഎസ്പിക്ക് നേരെയായിരുന്നു സിപിഎം ഗുണ്ടകളുടെ കയ്യേറ്റം. പോലീസ് ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയപ്പോഴാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് ചാലക്കുടി ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്തത്. ഐടിഐയ്‌ക്ക് സമീപം എസ്എഫ്‌ഐ പ്രവർത്തകരുടെ താമസസ്ഥലത്ത് വച്ചായിരുന്നു ആക്രമണം.
പോലീസ് ജീപ്പ് തകർത്ത സംഭവത്തിൽ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരെയാണ് ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ പിടിയിലാണ്. ഇതിനിടെ പോലീസ് പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലനെ സിപിഎം നേതാക്കളെത്തി ബലംപ്രയോഗിച്ച് മോചിപ്പിച്ചെന്ന വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു.