ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയിൽ വൻ അഴിച്ചുപണി. സംസ്ഥാനങ്ങളുടെ ചുമതലയിൽ നിന്നും പ്രിയങ്ക വാദ്രയെ ഒഴിവാക്കി. യുപിയുടെ ചുമതലയിലേക്ക് പകരം മറ്റൊരു ജനറൽ സെക്രട്ടറിയായ അവിനാശ് പാണ്ഡെയെ നിയമിച്ചു. പ്രിയങ്ക പ്രത്യേകം ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും.
രമേശ് ചെന്നിത്തലയ്‌ക്കാണ് മഹാരാഷ്‌ട്രയുടെ ചുമതല. സച്ചിൻ പൈലറ്റ് ഛത്തീസ്ഗഡിന്റെ മേൽനോട്ടം നിർവഹിക്കും. ദീപാ ദാസ് മുൻഷിക്കാണ് കേരളത്തിലെയും ലക്ഷദ്വീപിലെയും പാർട്ടി സംവിധാനങ്ങളുടെ മേൽനോട്ട ചുമതല. തെലങ്കാനയുടെ അധിക ചുമതല കൂടി അവർ വഹിക്കും. കെ.വി വോണുഗോപാലിനെ സംഘടന ചുമതലയിൽ നിലനിർത്തി. ജയറാം രമേശിനാണ് മാദ്ധ്യമ ചുമതല. അജയ് മാക്കനാണ് ട്രഷറർ. മിലിന്ദ് ഡിയോറ, വിജയ് ഇന്ദർ സിംഗ്ല എന്നിവരാണ് സഹ ട്രഷറർമാർ. കേരളത്തിന്റെ ചുമതല മുമ്പുണ്ടായിരുന്ന താരീഖ് അൻവറിനെയും സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വലിയ പ്രതീക്ഷയോടെയാണ് കോൺഗ്രസ് 2019 ജനുവരിയിൽ പ്രിയങ്ക വാദ്രയെ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ പിന്നാലെ വന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമാണ് പാർട്ടി കാഴ്ചവച്ചത്. ആകെയുണ്ടായുരുന്ന രണ്ട് സീറ്റിൽ നിന്നും കോൺഗ്രസ് ഒരു സീറ്റിലേക്ക് വീണു. പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുമായി സീറ്റ് വിഭജനം അടക്കമുള്ള കടമ്പകൾ കോൺഗ്രസിനുണ്ട്. അതാണ് ഇത്തരത്തിൽ വൻ ചുമതലമാറ്റത്തിനായി പ്രേരിപ്പിച്ചത്.