ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്ക്യാർഡിലാണ് ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്തത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ സാന്നിധ്യത്തിലാണ് കേന്ദ്ര പ്രതിരോധമന്ത്രി കപ്പലിന്റെ ചിഹ്നം അനാച്ഛാദനം ചെയ്തത്.
രാജ്യത്ത് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച നാല് ‘വിശാഖപട്ടണം’ ക്ലാസ് ഡിസ്‌ട്രോയറുകളിൽ മൂന്നാമത്തേതാണ് ഐ എൻ എസ് ഇംഫാൽ. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഇംഫാൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ സ്മരണയ്‌ക്കാണ് കപ്പലിന് ഈ പേര് നൽകിയത്. വടക്കു കിഴക്കൻ സംസ്ഥാനത്തെ ഒരു നഗരത്തിന്റെ പേരിലുള്ള ആദ്യ കപ്പലെന്ന പ്രത്യേകതയും ഇതിനുണ്ട്. രണ്ട് വെസ്റ്റ് ലാൻഡ് സീ കിംഗ് അല്ലെങ്കിൽ എച്ച്എഎൽ ധ്രുവ് ഹെലികോപ്റ്ററുകൾ വഹിക്കാനും ഇതിന് സാധിക്കും. 2019 ഏപ്രിലിലാണ് മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് യുദ്ധക്കപ്പലിന് അംഗീകാരം നൽകിയത്.
163 മീറ്റർ നീളവും 7,400 ടൺ ഭാരവും ഉൾക്കൊള്ളാവുന്നതാണ് ഐഎൻഎസ് ഇംഫാൽ. സംയോജിത വാതകം (COGAG) പ്രൊപ്പൽഷൻ ഉപയോഗിച്ചാണ് കപ്പൽ പ്രവർത്തിക്കുന്നത്. കടലിൽ ഐഎൻഎസ് ഇംഫാലിന്റെ പരമാവധി വേഗത മണിക്കൂറിൽ 56 നോട്ടിക്കൽ മൈലാണ്. മണിക്കൂറിൽ 33 കിലോമീറ്റർ വേഗതയിലാണ് ഇത് ഓടുന്നത്. തുറമുഖത്തും കടലിലും പരീക്ഷണം നടത്തിയതിന് ശേഷം ഒക്ടോബർ 20-നാണ് കപ്പൽ നാവികസേനയ്‌ക്ക് കൈമാറിയത്.
32 ബരാക് എട്ട് മിസൈലുകൾ, 16 ബ്രഹ്‌മോസ് കപ്പൽ വിരുദ്ധ മിസൈലുകൾ, നാല് ടോർപ്പിഡോ ട്യൂബുകൾ, രണ്ട് അന്തർവാഹിനി വിരുദ്ധ റോക്കറ്റ് ലോഞ്ചറുകൾ, ഏഴ് തരം തോക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രഹ്‌മോസ് സൂപ്പർസോണിക്ക് ക്രൂയിസ് മിസൈലുകൾ തുടർച്ചയായി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന യുദ്ധക്കപ്പലുകളിലൊന്നാണ് ഐഎൻഎസ് ഇംഫാൽ.