തൃശൂർ: മോദിയല്ലാതെ മറ്റൊരു മന്ത്രവും വികസനത്തിനില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടോയെന്നും ഉണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു പറയാൻ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ സംഘടിപ്പിച്ച ബിജെപി നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് വിശ്വാസങ്ങളെ മാനിക്കാൻ തയ്യാറാവാത്ത കോൺഗ്രസിന് കനത്ത വില നൽകേണ്ടി വരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടത്തിയ സ്നേഹ യാത്രയെ ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. അഭുതപൂർവമായ പിന്തുണയാണ് ക്രൈസ്തവ സമൂഹത്തിൽ നിന്നും ലഭിച്ചിരിക്കുന്നത്. എല്ലാ കള്ള പ്രചരണങ്ങളെയും അതിജീവിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ അവർ വിശ്വാസമർപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വരികയാണ്. ആ മഹാസമ്മേളനത്തിലേക്ക് കേരള ജനതയെ ക്ഷണിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷം ഉണ്ടാക്കിയ സംഭവ വികാസങ്ങൾ നമുക്കറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽ സ്പർശമേൽക്കാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല. കേരളത്തിൽ ഭരണ സ്തംഭനമാണ് നടന്നു കൊണ്ടിരിക്കുന്നത്. അത് മാറണമെങ്കിൽ പ്രധാനമന്ത്രി കേരളിത്തിലെത്തണം. പൊതു ജനങ്ങളാണ് അദ്ദേഹത്തെ തൃശൂരിലേക്ക് സ്വീകരിക്കുന്നത്.
ശബരിമലയിൽ ഭക്തരോട് സംസ്ഥാന സർക്കാർ ചെയ്തത് കൊടും ക്രൂരതയാണ്. ലോകത്തെവിടെയും നടക്കാത്തതാണ് കേരളത്തിൽ നടന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആരാധനലായങ്ങൾ എങ്ങനെയാണെന്ന് പിണറായി കണ്ട് പഠിക്കണം. പോലീസ് സംരക്ഷണമില്ല, കുടിവെള്ളമില്ല, തിരക്ക് നിയന്ത്രിക്കാൻ ആളില്ല. ശബരിമലയിലെത്തുന്ന ഭക്തർ മല കയറാൻ സാധിക്കാതെ പമ്പയിൽ മാല ഊരുന്നു. ഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ ഈ അനീതിക്കെതിരെ ബിജെപിക്ക് കടുത്ത് അമർഷമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.