ലക്‌നൗ: അയോദ്ധ്യ ലോകോത്തര നഗരമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. ഇത് ഞങ്ങൾക്കൊരു ഭാഗ്യദിനമാണെന്നും ബ്രജേഷ് പഥക് പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. അയോദ്ധ്യയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.
‘ഇത് ഞങ്ങൾക്ക് ഭാഗ്യദിനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലേക്ക് വരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ ലോകമെമ്പാടുമുള്ള ശ്രീരാമഭക്തർക്ക് അയോദ്ധ്യയിൽ വരാം. അടിസ്ഥാന സൗകര്യങ്ങളെല്ലാം മാറുകയാണ്. ലോകോത്തര നിലവാരമുള്ള നഗരമായി അയോദ്ധ്യ വികസിച്ചു കൊണ്ടിരിക്കുകയാണെന്നും.’- ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.
പ്രധാനമന്ത്രി ഇവിടെ വരുന്നതിൽ സന്തോഷമുണ്ടെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും വ്യക്തമാക്കി. ഇന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനാൽ ലോകമെമ്പാടുമുള്ള രാമഭക്തർക്ക് അയോദ്ധ്യയിലേക്ക് വരാം. ‘ജഹ ജന്മേ പ്രഭു ശ്രീറാം, സ്വച്ഛ് സുന്ദർ രഹേ അയോദ്ധ്യധാം’ മുദ്രാവാക്യം നൽകിയത് പ്രധാനമന്ത്രിയുടെ പ്രചോദനത്തോടെയാണ് എന്നും കേശവ് പ്രസാദ് മൗര്യ കൂട്ടിച്ചേർത്തു.
അതേസമയം 15,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനാണ് പ്രധാനമന്ത്രി ഇന്ന് അയോദ്ധ്യയിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അയോദ്ധ്യ സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്. രാവിലെ 11.15ഓടെ നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഇവിടെ നിന്ന് പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് ഉച്ചയ്‌ക്ക് 12.15ഓടെ പുതിയതായി നിർമ്മിച്ച അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടക്കുന്ന പൊതു പരിപാടിയിൽ അയോദ്ധ്യയിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും.