ലക്നൗ: അയോദ്ധ്യയിൽ 15,700 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയും ആറ് വന്ദേഭാരത്, രണ്ട് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. മറ്റ് നിരവധി റെയിൽവേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.
അയോദ്ധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി 11,100 കോടി രൂപയുടെ പദ്ധതികൾ, 4,600 കോടി രൂപയുടെ മറ്റ് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, നയാ ഘട്ട് മുതൽ ലക്ഷ്മൺ ഘട്ട് വരെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നവീകരണം, രാം കി പൈദി മുതൽ രാജ് ഘട്ട് വരെയുള്ള തീർത്ഥാടക പാതയുടെ പുനരുദ്ധാരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനും അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തതിന് ശേഷം മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 1450 കോടി രൂപ ചിലവഴിച്ചാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്.