ന്യൂഡൽഹി: അഞ്ചുരൂപയെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ വാഹനം അമിതവേഗത്തിലോടിച്ച് വീഴ്ത്താൻ ശ്രമം. ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിനരികെയാണ് സംഭവം. ഇതിന് പിന്നാലെ 34-കാരൻ രാം ചന്ദ് പോലീസിൽ പരാതി നൽകി.
റോഡരികിൽ ഭക്ഷണശാല നടത്തുന്നയാളാണ് രാം ചന്ദ്. എസ് യുവി കാറിലെത്തിയ രണ്ട് പേർ രാം ചന്ദിനോട് വെള്ളം ചോദിച്ചു. രണ്ട് ഗ്ലാസ് വെള്ളം നൽകിയ ശേഷം അഞ്ച് രൂപ ചോദിച്ചു. എന്നാൽ അക്രമികൾ പണം നൽകാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
പിന്നാലെ വാഹനമെടുത്ത് പോയ സംഘം യു ടേൺ എടുത്ത് അമിതവേഗത്തിൽ വാഹനമെത്തി. ദിശതെറ്റിച്ച് നടപ്പാതിയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. വാഹനത്തിലെത്തിയവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.